കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമാതാവുമായ വേണു കുന്നപ്പിള്ളി, ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച മഞ്ജുളാൽ തറയും വെങ്കലത്തിൽ തീർത്ത പുതിയ ഗരുഡ ശില്പവും സമർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വച്ച് സമർപ്പണം നടന്നത്. സോഷ്യൽ മീഡിയ പേജിലൂടെ ഈ വിവരം ഏവരെയും അറിയിച്ച വേണു കുന്നപ്പിള്ളി, സമർപ്പണ സമയത്തെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ചടങ്ങിനെത്തിയത്.
ഗുരുവായൂരപ്പ സന്നിധിയിലെ, നവീകരിച്ച മഞ്ജുളാൽ തറയുടേയും, പുതിയ വെങ്കലത്തിൽ തീർത്ത ഗരുഡ ശില്പത്തിന്റേയും സമർപ്പണവുമായിരുന്നു ഇന്നലെ നടന്നത്. ലക്ഷോപലക്ഷം ജനങ്ങൾ കടന്നുപോകുന്ന കിഴക്കേ നടയിൽ, ഭക്തജനങ്ങളെ സ്വാഗതം ചെയ്ത് നിൽക്കുന്ന സിമന്റില് തീർത്ത ഗരുഡ ശിൽപ്പത്തെ കാണാത്ത ഭക്തർ കുറവായിരിക്കും. ഈ തലമുറയിലും വരാനിരിക്കുന്ന കോടാനുകോടി ഭക്തർക്ക് മുന്നിലും തലയുയർത്തി നിൽക്കേണ്ട ഈ ഗരുഡ ശില്പത്തെ ഭഗവാനു മുന്നിൽ സമർപ്പിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യവും അനുഗ്രഹമായാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭഗവാൻ ഏൽപ്പിച്ച ഒരു ജോലി ഞാൻ പൂർത്തീകരിച്ചു. മുജ്ജന്മ സുകൃതമോ, അച്ഛനമ്മമാരുടെ സത്പ്രവർത്തിയോ മറ്റോ കൊണ്ടായിരിക്കാമിത്. ശ്രീ ഗുരുവായൂരപ്പനു മുന്നിൽ ഞങ്ങളുടെ സ്രാഷ്ടാംഗ പ്രണാമം’’–വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ.
മാമാങ്കം, ആഫ്റ്റർ മിഡ്നൈറ്റ്, മാളികപ്പുറം, 2018, ചാവേർ, ആനന്ദ് ശ്രീബാല തുടങ്ങിയ സിനിമകൾ ഒരുക്കിയ വേണു അവസാനമായി നിർമിച്ചത് രേഖാചിത്രമാണ്. മലയാളത്തിൽ നിർമാതാവായി എത്തി 5 വർഷം കൊണ്ട് മാളികകപ്പുറം, 2018 , രേഖാചിത്രം എന്നീ മൂന്നു വമ്പൻ ഹിറ്റുകൾ സമ്മാനിക്കാനും അദ്ദേഹത്തിന്റെ കാവ്യാ ഫിലിം കമ്പനിക്ക് സാധിച്ചു.
Recent Comments