ഫ്രാൻസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുത്ത് ലോകത്ത് ഏറ്റവും കൂടുതൽ ചോദിക്കപ്പടുന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരം നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മനുഷ്യരുടെ ജോലികൾക്ക് പകരമാകുമോ എന്നതായിരുന്നു ആ ചോദ്യം. “സാങ്കേതികവിദ്യ കാരണം ജോലി നഷ്ടമാകുന്നില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. അതിന്റെ സ്വഭാവം മാറുകയും പുതിയ തരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുമാണ് ചെയ്യുക” പ്രധാനമന്ത്രി മോദി പറഞ്ഞു, “എഐ അധിഷ്ഠിത ഭാവിക്കായി നമ്മുടെ ജനങ്ങളുടെ നൈപുണ്യ വികസനത്തിലും പുനർ നൈപുണ്യ വികസനത്തിലും” നിക്ഷേപം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാന്‍സിലെത്തിയ മോദി മാക്രോണിനോടൊപ്പം എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉച്ചകോടിയുടെ സഹ-അധ്യക്ഷനാകും. അതിന് ശേഷം മാക്രോണുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഉച്ചക്കോടിയില്‍ പങ്കെടുക്കുന്ന ആഗോള ബിസിനസ് സംരംഭകരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യ-ഫ്രാന്‍സ് സിഇഒ ഫോറത്തേയും അദ്ദേഹം അഭിസംബോധന ചെയ്യും. മാക്രോണുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള 2047 ഹൊറൈസണ്‍ റോഡ് മാപ്പിന്റെ പുരോഗതി വിലയിരുത്താനും അവസരം നല്‍കുമെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബുധനാഴ്ച മാക്രോണും മോദിയും മസാര്‍ഗസ് സെമിത്തേരി സന്ദര്‍ശിക്കും. അവിടെ വെച്ച് നടക്കുന്ന ചടങ്ങില്‍ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിക്കും. കൂടാതെ മാര്‍സെയിലില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഫ്രാന്‍സിലെ ആദ്യത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മോദിയും മാക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കൂടാതെ ഫ്രാന്‍സിലെ ഇന്റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയാര്‍ എക്സ്പിരിമെന്റല്‍ റിയാക്ടര്‍ പ്രോജക്ടും മോദി സന്ദര്‍ശിക്കും. ഇത് ആറാം തവണയാണ് മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Recent Comments